ഇടുക്കി മുരിക്കാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. ഉണക്കകഞ്ചാവും ചരസും, പിടികൂടി. ഒരാൾ അറസ്റ്റിൽ.
ഇടുക്കി: മുരിക്കാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് തോട്ടവും, ഉണക്ക കഞ്ചാവും ചരസുംപിടികൂടി.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് മുരിക്കാശ്ശേരി നേർച്ചപ്പാറയിൽ നടത്തിയ റെയ്ഡിൽ നേർച്ചപ്പാറ എള്ളുംപുറത്ത് വീട്ടിൽ വിനോദ് എന്നയാൾ തന്റെ വീടിന്റെ പരിസരത്ത് പാറക്കെട്ടിനു താഴ്ഭാഗത്തായി കൃഷി ചെയ്തു വന്നിരുന്ന 80 കഞ്ചാവ് ചെടികളും, ഇദ്ദേഹത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2.100 കിലോഗ്രാം ഉണക്ക കഞ്ചാവും, 3 ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും കണ്ടെത്തി. വിനോദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. മുരിക്കാശ്ശേരി നേർച്ചപ്പാറ കുരിശുമലയുടെ താഴ്ഭാഗത്തായി ചെങ്കുത്തായ പ്രദേശത്ത് കണ്ടെത്തിയ കഞ്ചാവ് തോട്ടത്തിൽ 30 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 1.4 മീറ്റർ മുതൽ 2.9 മീറ്റർ വരെ നീളമുള്ള 80 കഞ്ചാവ് ചെടികൾ കണ്ടെത്തി. വിളവെടുത്തിരുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് എന്ന പേരിൽ ചെറു പൊതികളാക്കി മുരിക്കാശ്ശേരി, പതിനാറാംകണ്ടം ഭാഗങ്ങളിൽ ഇയാൾ വില്പന നടത്തിയിരുന്നു.
ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻ ലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ ഇ.ഐ വിജയകുമാർ, എ. ഇ. ഐ നെബു,സൈബർ സെൽ സി.ഇ.ഒ അനൂപ്. പി, ജോസഫ്, അനന്ദു,സിന്ധു, ശശി. പി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
