നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് 3,60,000 തട്ടി; ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കോട്ടയം: മർച്ചന്‍റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അഭയദേവ് (24) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം സ്വദേശിയായ യുവാവിൽ നിന്നും മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് 3,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിക്കുകയും എന്നാൽ ഇയാൾ പണം തിരികെ നൽകാതെ മുങ്ങുകയുമായിരുന്നു. യുവാവിന്‍റെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്, കെ.പി പ്രദീപ്കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
