ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം, നിയന്ത്രണം കടുപ്പിച്ചേക്കും ?
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഗുജറാത്തില്‍ ഏഴ് പേര്‍ക്കും കര്‍ണാടകയില്‍ 12 പേര്‍ക്കും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞെന്ന് ആശ്വസിച്ചിരുന്ന പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഒപ്പം തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു.
ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. ( News courtesy )
